Saturday, 3 August 2024

പാതിരിക്കുന്നത്തു മന

പാതിരിക്കുന്നത്തു മന.....
കാശ്യപ പ്രജാപതിയുടെ പത്നി കദ്രുവിൽ നിന്നാണ് സർപ്പങ്ങൾ പിറന്നതെന്നാണ് പുരാണങ്ങൾ സൂചിപ്പിക്കുന്നത്. ഭൂമിയുടെ താഴെ നാഗങ്ങൾക്കു അധിവസിക്കാൻ മാത്രമായി ഒരു ലോകമുണ്ടെന്നും വിശിഷ്ട നാഗങ്ങളുടെ മുഴുവൻ വാഴ്വിടം അതാണെന്നും ഉള്ള കഥകളും ഉണ്ട്. നാഗങ്ങളിൽ ഒന്നാമൻ ആയിരം തലയുടെ കഥയുള്ള അനന്തൻ തന്നെയാണ്. മഹാവിഷ്ണുവിന്റെ ശയ്യയായി വാഴ്ത്തപ്പെടുന്ന അനന്തനാണ് ഈ ഭൂമിയെ ചുമക്കുന്നതെന്ന കഥകളുമുണ്ട്. ഭാരതത്തിലും മറ്റു പലയിടങ്ങളിലും നാഗങ്ങൾ ആരാധ്യരാണെങ്കിലും ഏറ്റവും കൂടുതൽ സർപ്പക്കാവുകൾ ഉള്ള സ്ഥലം കേരളമാണ്. ഇതിനു പ്രധാന കാരണം ആദികാലം തൊട്ടു തന്നെ കേരളത്തിലെ ജീവിത രീതി ഭാരതത്തിലെ മറ്റു ദേശങ്ങളിൽ നിന്നു ഭിന്നമായിരുന്നു. മറ്റു ദേശങ്ങളിൽ ഗ്രാമങ്ങൾ പണിതു സമൂഹമായിട്ടായിരുന്നു ജനങ്ങൾ ജീവിച്ചിരുന്നത്. എന്നാൽ കേരളത്തിൽ ഗ്രാമങ്ങൾക്കു പകരം വേലി കെട്ടി അതിരു തിരിച്ച ഒററപ്പെട്ട വീടുകളായിരുന്നു ഗതകാലം തൊട്ടു തന്നെ. ഓരോ വീട്ടിലും സ്വന്തം കിണർ , കുളം, എന്നിവ ഉണ്ടായിരുന്നതിനാൽ പൊതുക്കിണർ , കുളം എന്നീ ആശയങ്ങൾ കേരളത്തിൽ ഇല്ലായിരുന്നു. വേലി കെട്ടി അതിരു തിരിച്ച സ്ഥലത്ത് മറ്റു ഭാഗങ്ങളിൽ നിന്നു ഭൂതപ്രേതപിശാചു ബാധകൾ കടക്കാതിരിക്കാൻ എല്ലാവർക്കും ഓരോ കാവൽ ദൈവങ്ങൾ ആവശ്യമായി വന്നു. അങ്ങിനെയാണ് കേരളത്തിലെ ഓരോ വീട്ടു വളപ്പിലും കുട്ടിച്ചാത്തന്മാരും നാഗദൈവങ്ങളും പിറന്നത്. ഒരു തരത്തിൽ ചിന്തിച്ചാൽ സർപ്പക്കാവുകൾ ഇപ്പോഴും പ്രകൃതിയുടെ കാവലാളുകൾ തന്നെയാണ്.
 ആയിരക്കണക്കിനു സ്വകാര്യ കാവുകൾ ഉണ്ടെങ്കിലും കൊല്ലത്തിലൊരിക്കൽ വെള്ളിരി ഇടുന്ന ചടങ്ങു മാത്രമാണ് ഈ കാവുകളിൽ നടത്തുന്ന പൂജ. കേരളത്തിലെ നാഗങ്ങളുടെ പേരിലുള്ള പൊതു കാവുകളിൽ ഏറ്റവും പ്രശസ്തമായത് മണ്ണാറശാലയാണ്. പാമ്പുമേയ്ക്കാടു മന പാതിരിക്കുന്നത്തുമന ,കാവിൽപ്പാടു നാഗയക്ഷി ക്ഷേത്രം പാമ്പാടി പാമ്പിൻ കാവ് തുടങ്ങിയ ആരാധനാലയങ്ങളിലെ മുഖ്യപ്രതിഷ്ഠ സർപ്പങ്ങളാണ്. സർപ്പങ്ങളെ പാടി പുകഴ്ത്തുന്ന പുള്ളുവർ എന്ന സമുദായം തന്നെ കേരളത്തിൽ ഉണ്ടെങ്കിലും ഈ കാവുകളൊന്നും ഇവരുടെ നിയന്ത്രണത്തിലല്ല. കരിങ്കല്ലിനെ ഊതി ഊതി നാഗങ്ങൾ നാഗമാണിക്യ കല്ലുകൾ നിർമ്മിക്കുമെന്നും അത് ശിരസ്സിൽ ചൂടി നിശയുടെ നേരത്തു ആകാശ സഞ്ചാരം നടത്തുമെന്നും ഉള്ള കഥകൾ ഗതകാലത്തു നാട്ടിൻപുറങ്ങളിലെ വിശ്വാസ ങ്ങളായിരുന്നു. കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ വിഷമിറങ്ങുമെന്ന വിശ്വാസവും നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്നു. ഒറ്റപ്പാലത്തിനടുത്തുള്ള പാതിരിക്കുന്നത്തുമന പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നമ്പൂതിരി ഇല്ലമാണ്. മനയുടെ വടക്കുപടിഞ്ഞാറെ മൂലയിലുള്ള ഒരു മുറിയിലാണ് മുഖ്യ പ്രതിഷ്ഠ. മരക്കൂട്ടങ്ങൾ തണൽ വിരിക്കുന്ന മനയുടെ വളപ്പിൽ നൂറുക്കണക്കിന്നു നാഗഫണങ്ങൾ വേറെയും കാണാം. ഈ നാഗഫണങ്ങൾ നാഗരാജാക്കന്മാരായും നാഗയക്ഷിയാരായും പല വീട്ടുവളപ്പുകളിലും ആരാധിക്കപ്പെട്ടിരുന്നവരാണ്. തറവാടുകൾ വീതം വെപ്പു നടത്തിയപ്പോൾ ബാധ്യതയായി മാറിയ പലരും ഈ സർപ്പദൈവങ്ങളെ ആവാഹിച്ചു മനയിൽ കൊണ്ടു വെച്ചതാണ്. വിശ്വാസത്തിന്റെ പേരിൽ മനയിലെത്തുന്നവർക്കു വൃത്തിയുള്ള ശൗചാലയം അടക്കം ഉള്ള എല്ലാ സൗകര്യവും ഉണ്ട് എന്നത് ഏറെ പ്രശംസനീയമാണ്. വൃശ്ചിക മാസത്തിൽ എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട് -

No comments:

Post a Comment