Wednesday, 31 July 2024

വസൂരി ദൈവങ്ങൾ

വസൂരി ദൈവങ്ങൾ .... മാനവരാശിയെ ഒരു കാലത്തു ഭീതിയിലാഴ്ത്തിയിരുന്ന വസൂരിയുടെയും കോളറയുടെയും വിഷ ബീജങ്ങൾക്കായി ഒരു ദേവത പിറന്നത് കാളി പോർ വെന്ന നാളിലാണ്. ദാരിക പത്നി മനോദരി... മൃത്യുവിന്റെ തീപ്പൊള്ളങ്ങൾ അവൾക്കു സമ്മാനിച്ചത് സാക്ഷാൽ കൈലാസനാഥൻ തന്നെയാണ്. മനോവതി ആദ്യം അതു പ്രയോഗിച്ചത് കാളിയുടെ നേർക്കും . കണ്ഠാകർണൻ വസൂരി പൊള്ളങ്ങളെ നക്കി തുടച്ചു വെങ്കിലും കാളിയുടെ കോപമടങ്ങിയില്ല. മനോദരിയുടെ മൃത്യുവിലൊടുങ്ങി കാളിയുടെ കോപം. എങ്കിലും കാളി അവളെ കൂടെ കൂട്ടി... അവളത്രേ വസൂരിമാല . പരശുരാമൻ മഴുവെറിഞ്ഞു നാടുണ്ടാക്കി അതു പാലിക്കാൻ നമ്പൂതിരിമാരെ ഏല്പിച്ചു എന്ന ഭാവനാ സുന്ദരമായ കഥകൾ വാഴുന്ന കേരളക്കരയിൽ ഗതകാലത്ത്
  വസൂരി ദൈവങ്ങൾ മുഴുവൻ മണ്ണാൻ സമുദായക്കാരന്റെ അധീനത്തിലായിരുന്നു. ഏതെങ്കിലും നമ്പൂതിരിമാരുടെ ഇല്ലത്തിൽ ആർക്കെങ്കിലും വസൂരി വന്നാൽ മറ്റുള്ളവർ ഇല്ലം വെടിഞ്ഞു ഓടുകയായിരുന്നു അന്നത്തെ പതിവ്. രോഗി മരണപ്പെട്ടാൽ അർദ്ധരാത്രിയുടെ നേരത്ത് ശവത്തിനെ തട്ടി മൂടുക മണ്ണാൻ സമുദായക്കാരായിരുന്നു..
അന്നും ചുരം കടന്നെത്തിയവർക്കു സ്വന്തമായി ഒരു വസൂരി ദൈവമുണ്ടായിരുന്നു. മാരിയമ്മ.
വസൂരിപ്പൊള്ളങ്ങൾ മാരിയമ്മ വിതറുന്ന മുത്താണെന്നു അവർ വിശ്വസിച്ചിരുന്നു.. മരണകാരണമായ സാംക്രമീക രോഗങ്ങളെല്ലാം ദേവതാ കോപങ്ങളായി ഗണിച്ചിരുന്ന നാളിൽ രൂപം കൊണ്ട ചടങ്ങുകളാണ് കേരളത്തിലെ മാരിയമ്മൻ പൂജാ ഉത്സവങ്ങളോടനുബന്ധിച്ചു നടത്തുന്ന കുംഭം എഴുന്നെള്ളിപ്പ് .. മാരക രോഗകാരണിയായ ദേവതയെ കുംഭത്തിലേക്കു ആവാഹിച്ചു ക്ഷേത്രത്തിലേക്കു എഴുന്നെള്ളിച്ച് പൂജകൾ നടത്തി തൃപ്തിയേകി തിരികെ കൊണ്ടുപോയി നീരിൽ നിമജ്ജനം ചെയ്യുന്നതോടെ മാരക രോഗങ്ങൾ ഗ്രാമത്തെ വിട്ടകന്നു പോവുമെന്നാണ് വിശ്വാസം..
ചിത്രം: കുംഭ നിമജ്ജന ചടങ്ങ് .. മാരിയമ്മൻ പൂജ..
പാലപ്പുറം
#palakkad 
#tradition 
#keralatourism 
#sadanandapulavar 
#culture 
#Mariyamma.
#palakkadgram

കുംഭകാരന്മാർ

കുംഭകാരന്മാർ .......
ദൈവങ്ങളുടെ ദൈവമായ മഹാവിഷ്ണു ഒരു നാൾ യാഗത്തിനൊരുങ്ങി. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി പക്ഷെ ഒരു കുറവു മാത്രം. കലശത്തിനു മൺപാനിയില്ല. അതിനൊരു മാർഗ്ഗം തെരഞ്ഞ നാരായണൻ കുംഭകാരന്മാരെ സൃഷ്ടിച്ചു.. അവർ മൺപാനികൾ നിർമ്മിച്ചു നാരായണന്റെ യാഗത്തെ കാത്തു. ചന്ദ്രഗുപ്ത മൗര്യൻ രണ്ടാമനെ തോൽപ്പിച്ച ശാലി വാഹന വംശജർ ഈ കുലത്തിൽ പെട്ടവരായിരുന്നു എന്നും പറയുന്നു. ആണ്ടുകൾ പല നൂറുകൾക്കു മുൻപ് തെലുങ്കുദേശത്തു നിന്നു മലയാളക്കരയിലെത്തിയവരാണ് കേരളത്തിലെ ഭൂരിപക്ഷം കുംഭാര സമുദായക്കാരും. മൺകലങ്ങൾ നിർമ്മിച്ചു ജീവിതം ഉന്തി നീക്കിയിരുന്ന ഈ സമുദായക്കാർ രണ്ടു മൂന്നു ദശാബ്ദം മുൻപുവരെ മറ്റൊരു തൊഴിലും സ്വീകരിച്ചിരുന്നില്ല. ദാരിദ്ര്യത്തിൽ മുങ്ങി കിടന്ന നാളിലും സ്വന്തം ആത്മാഭിമാനം പണയം വെക്കാത്തവരായിരുന്നു ഈ സമുദായക്കാർ. മൂന്നു ദശാബ്ദങ്ങൾക്കു മുൻപുവരെ കല്യാണം വന്നാലും മാരിയമ്മ പൂജ വന്നാലും ആണും പെണ്ണും കൂടി ഒപ്പം കള്ളുഷാപ്പിൽ കയറി കള്ളുകുടിച്ചിരുന്നു , നാടൻ ചാരായവും ഇവർക്കു പഥ്യമായിരുന്നു ,എന്നാൽ ഒരൊറ്റ മുസ്ലിം സമുദായക്കാരുടെ കടയിൽ നിന്നു ചായ കുടിക്കുക പതിവില്ലായിരുന്നു. മുസ്ലിം വീടുകളിൽ നിന്നോ, സാമുദായികമായി താഴ്ത്തപ്പെട്ടവരായി കരുതിയവരുടെ വീടുകളിൽ നിന്നോ ദാഹജലം വാങ്ങി കുടിക്കുക പോലും ചെയ്യാറില്ലായിരുന്നു. ഇതാണ് കുംഭകാരന്മാർ . വൈഷ്ണ ബന്ധത്തിൽ നിന്നു പിറന്ന കുംഭകാരന്മാർക്കു തിരുവില്വാദ്രിയിലെ രാമ ക്ഷേത്രത്തിന്റെ പിറവിക്കു പിന്നിലും ബന്ധമുണ്ട് .. മാത്രമല്ല ചിനക്കത്തൂരിലെ മേലെക്കാവിന്റെ പിറവിയുടെ ചരിത്രം തെരഞ്ഞാലും ചെന്നെത്തി ചേരുന്നത് കുംഭ കാരന്മാരിലേക്കാണ്. ഗതകാലത്ത് വിവാഹം വീടുകളിൽ വെച്ചു നടത്തിയിരുന്ന കാലത്ത് പാലപ്പുറം മുതലിയാർ സമുദായക്കാരുടെ വീട്ടിൽ ഒരുക്കുന്ന വിവാഹ പന്തലിന്റെ ആദ്യത്തെ കാൽ (മൂഹൂർത്ത കാൽ) നാട്ടു കർമ്മം നടത്താനും അതു പൂജിക്കാനും ഉള്ള അധികാരം ഇവർക്കായിരുന്നു

നായാടികൾ

നായാടികൾ......
ചൂലനൂർ ചാമി....
പൂരക്കാലത്തിന്റെ പിറവിയോടെ നിളയോര ഗ്രാമങ്ങളെ പാടിയുണർത്തുന്ന പാട്ടുകാരാണ് നായാടികൾ.. ഭിക്ഷാടനം കുലത്തൊഴിലാക്കിയ നായാടി എന്ന പ്രത്യേക സമുദായം തെക്കേ ഇന്ത്യയിൽ ഉണ്ടെങ്കിലും മുളങ്കോലിൽ താളം തല്ലി പാട്ടിന്റെ മധുരം മൊഴിയുന്ന നായാടികൾ ഈ സമുദായക്കാരല്ല. "ആരിൻ്റെ ആരിൻ്റെ ശങ്കരനായാടി, ചെനക്കത്തൂർ നല്ലമ്മടെ ശങ്കരനായാടി " എന്ന പഴം പാട്ടുമായി ഉത്സവക്കാലത്തു വീടുകൾ തേടിയെത്തുന്ന നായാടികളിൽ ചിലർ അപൂർവ്വസിദ്ധിയുള്ള കലാകാരന്മാർ കൂടിയാണ്.
   നാട്ടുപാട്ടിൻ്റെ ചന്തം ചോരാതെ തന്നെ പല പല പാട്ടുകൾ പാടി കേൾവിക്കാരെ അത്ഭുതപ്പെടുത്തുന്ന ഒരു കലാകാരൻ പാലപ്പുറത്തുണ്ടായിരുന്നു. ഏവർക്കും സുപരിചിതനായ കല്ലു'. കല്ലുവിന്റെ മകൻ രാമൻകുട്ടിയും പാട്ടിൽ മിടുക്കൻ തന്നെ... ഇവരെ കൂടാതെ പുഴ കടന്നും ചിനക്കത്തൂരിനെ തേടിയെത്തുന്ന ചിലരുണ്ട്. തിരുവില്വാമലയിലെ സീത, പാമ്പാടി തങ്കമാളു, ചൂലന്നൂർ ചാമി എന്നിവർ അവരിൽ ചിലരാണ്. ഇതിൽ പാട്ടിന്റെ വിഷയ വൈവിധ്യം കൊണ്ടു ഏറ്റവും ഉയർന്നു നിന്നിരുന്നത് എഴുപതും താണ്ടിയ ചൂലനൂർ ചാമിയായിരുന്നു. ചാമി ഇന്നു ജീവിച്ചിരിപ്പില്ല. ദാരിദ്ര്യത്തിന്റെ കെടുതി മുഴുവൻ അനുഭവിച്ചിരുന്ന ചാമി ഒരു കന്നുകാലി ഫാമിലെ വാച്ച്മാൻ ആയിരുന്നു. ഫാമിലെ കന്നുകളിൽ ചിലത് തീവണ്ടി തട്ടി മരിച്ചതിൽ മനം നൊന്തു മാസങ്ങൾക്കു മുൻപ് ചാമി ആത്മഹത്യ ചെയ്യുകയാണുണ്ടായത് .
അസാധാരണ കഴിവുണ്ടായിരുന്ന ചാമിക്കു പകരം വെക്കാൻ മറ്റൊരാളില്ല എന്നതാണ് സത്യം