Monday, 12 January 2026

Chinakkathur pooram.

  Chinakkuthur is famous for its different tradition and costoms.പൂരം പൂക്കുന്ന ചിനക്കത്തൂർ.
   "അയ്യയ്യോ " എന്നാർത്തട്ടഹസിച്ചു കൊണ്ട് കുതിരകളെയും, തേരിനെയും കാളകളേയും തോളേന്തി കാളിയെത്തേടിയോടുന്ന ആയിരങ്ങളെ നിങ്ങൾക്കു കാണണമോ? വരിക ചിനക്കത്തൂരിലേക്കു വരിക! മറ്റെവിടെയും കാണാനാവാത്ത ഒരു നൂറായിരം കാഴ്ചകൾ കാണാൻ ചിനക്കത്തൂരിലേക്കു വരിക.
 ചിനക്കത്തൂരിൽ പൂരം പൂക്കുക ദേവി സവിധത്തിലാണെങ്കിലും ആവേശമൊരു അതിശയ കാഴ്ചയായി മാറുക കുതിരയുടെയും തേരിൻ്റെയും പുറപ്പാടു വേളകളിലാണ്. കുംഭ വെയിലിനേയും പിന്നിലാഴ്ത്തുന്ന പൂരച്ചൂടു കാണണമെങ്കിൽ പൂരം നാൾ ഉച്ചക്ക് രണ്ടു മണിക്ക് ഒറ്റപ്പാലം എൻ.എസ്.എസ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെത്തുക. കാളിയുടെ ഭൂതഗണങ്ങളായ കരി വേഷക്കാരുടെയും പൂതൻ്റെയും തിറയുടെയും വെള്ളാട്ടിൻ്റെയും അയ്യയ്യോ വിളികളുടെയും അകമ്പടിയോടെ ചിനക്കത്തൂരിലേക്കു തോട്ടക്കര കുതിര പുറപ്പെടുന്ന കാഴ്ചയോളം ആവേശത്തിരയിളകുന്ന ഒരു കാഴ്ച ചിനക്കത്തൂരിലില്ല.
ചിനക്കത്തൂരിലേക്കുള്ള കുതിരകൾ നടക്കാറില്ല. ഓടുകയാണ് പതിവ്. അതെ ചിനക്കത്തൂർ വാഴുന്നവളുടെ സവിധം തേടി ഓടുക . ചിനക്കത്തൂരിലേക്കുള്ള കുതിര വരവിലും ചിട്ടകൾ ചാലിച്ചു ചേർത്തിട്ടുണ്ട്. പൂതൻ്റെയോ തിറയുടെയോ വെള്ളാട്ടിൻ്റെ അകമ്പടിയില്ലാതെ ഒരു കുതിരക്കും കാവുകയറാനാവില്ല. (കുമ്മാട്ടിക്കുതിരകൾ ക്ഷേത്ര സവിധത്തിൽ തന്നെ കെട്ടിയൊരുക്കുന്നതിനാൽ ഈ നിയമം ബാധകമല്ല) ഇവിടെ കുതിരകളെ ദേവിയുടെ ഭൂതഗണങ്ങൾ കാവിലേക്കു ക്ഷണിച്ചു കൊണ്ടുവരുന്നതായാണ് സങ്കല്പം. കുതിരകളെ കാവിലെത്തിച്ചാൽ ഭൂതഗണങ്ങൾ അത് ദേവിയുടെ മുന്നിൽ ചെന്നു അറിയിക്കുന്ന പതിവും ഉണ്ട്. ചിനക്കത്തൂരിൽ ഏറ്റവും കൂടുതൽ ചടങ്ങുകൾ ചാലിച്ചു ചേർക്കപ്പെട്ടിരിക്കുന്നത് കുതിരകളുമായി ബന്ധപ്പെട്ടാണ് .
തേരിൻ്റെ പുറപ്പാട് മറ്റൊരു തരത്തിലാണ്. മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി വന്നു പൂജിച്ചു കഴിഞ്ഞാൽ ഗ്രാമനിവാസികൾ തേരിൻ്റെ യാത്രക്കു വിഘ്നം വരാതിരിക്കാർ നാളികേരം എറിഞ്ഞുടക്കുന്നത് ചടങ്ങാണ്. ഓരോ വീട്ടുകാരും നാളികേരം ഉടക്കും. ഇവിടെയും പുതൻ്റെയും തിറയുടെയും അകമ്പടിയോടെ തന്നെയാണ് തേരും കാവിലേക്കു ഓടി തുടങ്ങുക.

No comments:

Post a Comment